Sunday, April 15, 2007

കറുമ്പന്‍


ഞാന്‍ ജീവിതത്തിലാദ്യമായി ‘ഉറക്കെ’ ചിന്തിച്ച, മനസ്സ് വിങ്ങിപ്പോട്ടിയ ഒരു സന്ദര്‍ഭം ഇവിടെ സ്മരിക്കട്ടെ.

ഞാന്‍ അപ്പര്‍ പ്രൈമറിയില്‍ പഠിക്കുന്ന കാലം.രണ്ടര കിലോമീറ്റര്‍ ദൂരെയാണ് സ്‌കൂള്‍.
നല്ല ബസ് സൌകര്യമുണ്ട്. സ്‌കൂള്‍ വിട്ടാല്‍ പലപ്പോഴും നടന്നാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്താറുള്ളത്.പ്രത്യേകിച്ച് മഴക്കാലത്ത്.മഴ വേണ്ടുവോളം നനയും.മെറൂണ്‍ പാന്റ് തെറിച്ചു കയറ്റി പാടവരമ്പത്ത് കൂടെ കൂട്ടുകാരൊത്ത് നുണ പറഞ്ഞ് നടക്കും.
വെള്ള അംബാസിഡറും ഒറ്റ മൈനയേയും കണ്ടാലുണ്ടാവാന്‍ പോകുന്ന ഭാഗ്യങ്ങളെപ്പറ്റി!
പിന്നെ കുത്തിയൊഴുകുന്ന വെള്ളച്ചാലുകളില്‍ വേണ്ടുവോളം നിന്ന് കാലുകള്‍ നനയിക്കും.

ഈ ‘വിനോദയാത്രകള്‍’ കഴിഞ്ഞ് ആറരയ്ക്ക് വരെ വീട്ടില്‍ തിരിച്ചെത്തിയ ദിവസങ്ങളുണ്ട്!
പിന്നെ എന്തുണ്ടാവും എന്ന് നിങ്ങള്‍ക്കൂഹിക്കാം.!

അത്തരം യാത്രകളില്‍ ഒപ്പമുള്ള സുഹൃത്തുക്കള്‍ മാറിമറിയും.അങ്ങനെയൊരുനാള്‍ എനിക്ക് കിട്ടിയ സുഹൃത്താണ് അവന്‍,ആ കറുമ്പന്‍.(അവന്റെ പേര് എനിക്കോര്‍മയില്ല,നിഷ്കളങ്കനായിരുന്നു അവന്‍,നല്ല സംസാരവും)
അന്ന് അവനൊരു കറുമ്പനാണെന്ന് തോന്നാന്‍ കാരണം,ഞാനൊരു വെളുമ്പനല്ലെങ്കിലും അവനോളം കറുമ്പനല്ലെന്ന് ഒരു തോന്നല്‍ അന്നുണ്ടായിരുന്നത് കൊണ്ടാണ്!
ഒരു പാട് ദിവസം ഞങ്ങള്‍ സ്‌കൂള്‍ വിട്ട് ഒരുമിച്ച് വന്നിട്ടുണ്ട്. ഒരുപാട് നുണകള്‍ പങ്കിട്ടിട്ടുണ്ട്..

ഒരു ദിവസം സ്കൂള്‍ വിട്ട് വരുമ്പോള്‍ നേരെ ടൌണില്‍ നിന്ന് പാടവരമ്പത്തേക്ക് ഞങ്ങളിറങ്ങി.പിന്നെ കാക്കാത്തോടും കഴിഞ്ഞ് അവരവരുടെ വീടുകള്‍ ലക്ഷ്യം വച്ച് നടക്കുകയായിരുന്നു ഞങ്ങള്‍.എന്റെ വീട്ടില്‍ നിന്ന് പിന്നേയും അരക്കിലോമീറ്ററോളം അകലെയാണ് അവന്റെ വീട്.

"ടാ...ഇന്നു സമരമൊന്നുമുണ്ടായിരുന്നില്ലേടാ..?"
കുറേ തൊഴില്‍‌രഹിത യൌവനങ്ങള്‍ ഒരു അരമതില്‍ കയ്യേറി സമ്മേളിച്ചിരിക്കുകയായിരുന്നു.അതില്‍ എനിക്ക് പരിചയമുള്ള കുറേ ചേട്ടന്മാരും ഉണ്ടായിരുന്നു.അവരുടെ വകയാണ് കമന്റ്.
ഞാന്‍ നോക്കി ചിരിച്ചു.

"ഇതാരാ..നിന്റെ ഫ്രണ്ടാ...?"

"ഏയ്..,അല്ല."
ഞാന്‍ പെട്ടെന്നു പറഞ്ഞു പോയി.!

പറഞ്ഞു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തോ ഒരു കടുത്ത വേദന.
ഞാന്‍ അറിയാതെ അവനെ ഇടങ്കണ്ണിട്ടൊന്നു നോക്കി.ആ മുഖത്തുണ്ടായിരുന്ന ശൂന്യത എന്നെ വല്ലാതെ ഉലച്ചു.
പെട്ടെന്ന് വീടെത്തിയതു കൊണ്ട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് ആ സീനില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു.
എന്തു കൊണ്ട് ഞാനങ്ങനെ പറഞ്ഞു എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.
അപ്പോഴാണ് എന്റെ മനസ്സിലെ ഒരു കറുപ്പിനെ ഞാന്‍ തിരിച്ചറിഞ്ഞത്.
വര്‍ണ്ണ-ജാതി ഭേദങ്ങളെ (അറിഞ്ഞു കൊണ്ടല്ലെങ്കിലും) താലോലിക്കുന്ന ഒരു കറുപ്പ്.

അതിനു ശേഷം വിരളമായേ അവന്‍ എന്റെ കൂടെ വരാറുണ്ടായിരുന്നുള്ളൂ.ഇന്ന് ആ ബാല്യകാലസുഹൃത്ത് എവിടെയാണെന്നറിയില്ല.അവന് എല്ലാ മംഗളങ്ങളും.

Wednesday, April 11, 2007

ഇന്നത്തെ വികസന സങ്കല്പങ്ങള്‍


വികസനം എന്നത് ഒരു ‘ഭയങ്കര’ സംഭവമാകുന്നു.ഒരു ഷങ്കര്‍ ചിത്രത്തിന്റെ അവസാനം മുളച്ചു പൊന്തിവരുന്ന കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കാണിച്ചാണ് ഒരു സംസ്ഥാനത്തിന്റെ വികസനം സൂചിപ്പിച്ചിരിക്കുന്നത്.
ഓര്‍മയില്ലേ..‘മുതല്‍‌വന്‍‘?

ഇന്ന് നമ്മുടെ ചിന്തകളിലും വികസനം അതു തന്നെയാണ്.നമ്മളങ്ങനെയാണ് പഠിച്ചത്/പഠിപ്പിക്കപ്പെട്ടത്.
മണ്ണും,വെള്ളവും,വായുവും വിഷമയമാക്കുന്ന വികസനമാണ് നമുക്ക് ഇപ്പോഴും പഥ്യം

അങ്ങനെ വികസിച്ചു വരുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്നു പോകുന്ന സാധരണക്കാരുണ്ടാവും-ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും ചേരികളിലും.പക്ഷേ അവരെ ആര്‍ക്കു വേണം?വികസനത്തിന്റെ വാര്‍പ്പുമാതൃകകളിലൊന്നും അവരില്ലല്ലോ,അവരുടെ ഉന്നമനവും.
ഈ വികസന മാതൃക തൊഴില്‍ സമൂഹത്തേയും വിഭജിച്ചിരിക്കുന്നു.തൊഴിലുകളില്‍ ചിലത് ഒന്നാം കിട, മറ്റു ചിലത് രണ്ടാം കിട.ഈ സമീകരണങ്ങള്‍ പ്രകാരം കര്‍ഷകരും,അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങളും രണ്ടാംകിടയോ ഇനി അതിനും താഴെ വല്ല ‘കിട’യും ഉണ്ടെങ്കില്‍ അതോ ആണ്.

മുതലാളിത്തത്തിന്റെ ബാക്കിപത്രമാണല്ലോ ഇത്തരം സങ്കല്പങ്ങള്‍.മുതലാളിത്തത്തിന് ബദലുകളില്ലെന്ന് ആഗോളീകരണം അലമുറയിടുന്ന ഇക്കാലത്ത് ഇടത്-വലത് വ്യത്യാസമില്ലാതെ മുഖ്യധാരാ രാഷ്ടീയം ഈ വഴിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതില്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ഭരണവര്‍ഗ്ഗത്തെ ഈ മനോഭാവം നിയന്ത്രിക്കുന്നതു കൊണ്ടാണ് നര്‍മദ,നന്ദിഗ്രാം-സിംഗൂര്‍ പോലുള്ള പ്രശ്നങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്.

ക്രിക്കറ്റ് സം‌പ്രേക്ഷണത്തിന്റെ കാര്യമാണെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്നാട്ടില്‍ ഓര്‍ഡിനന്‍സ് ഇറങ്ങും.എന്നാല്‍ വിദര്‍ഭയിലേയും വയനാട്ടിലേയും കര്‍ഷകര്‍ക്കായി എന്തെങ്കിലും ആശ്വാസ നടപടികള്‍ കൈക്കൊള്ളുന്നത് വര്‍ഷങ്ങള്‍ വച്ചു താമസിപ്പിക്കുകയും ചെയ്യും.മുന്‍‌ഗണനകളില്‍ വന്ന മാറ്റമാണ് ഇതിനു കാരണം.
കാര്‍ഷിക മേഖല കുത്തുപാളയെടുത്ത് നില്‍ക്കുമ്പോഴും ഗവര്‍മെന്റ് ശ്രദ്ധിക്കുന്നത് ഒന്‍പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാനാണ്.സെന്‍സെക്സിന്റെ ഉയര്‍ച്ച താഴ്ചകളിലാണ് രാജ്യത്തിന്റെ ഭാവിയെന്ന് ചില സാമ്പത്തിക വിചക്ഷണന്മാരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.ഇനി ഒന്‍പത് ശതമാനമെന്ന ‘ഹലാക്ക്’ കൈവരിച്ചു എന്ന് കരുതുക,അപ്പോള്‍ ഇന്നാട്ടില്‍ എന്തു സംഭവിക്കും?
ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
സമ്പന്ന-ദരിദ്ര അന്തരം കൂടുതല്‍ വര്‍ദ്ധിക്കുമെന്നേ ഉള്ളൂ.

മനുഷ്യനെ കൊലക്കു കൊടുക്കാത്ത,എല്ലാവരുടേയും ഭക്ഷണവും,സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന വികസന മാതൃകകളുണ്ടെന്ന് അതായത് ആഗോളീകരണത്തിന് ബദലുകളുണ്ടെന്ന് സ്ഥാപിക്കാന്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടല്‍ ആവശ്യമാണ്.

ബൂലോകം:പുതിയ പോസ്റ്റുകള്‍