Wednesday, October 3, 2007

പരസ്യത്തിന്റെ രസം കളയാന്‍ ഒരു കളി!!

പരസ്യം എന്ന സംഭവം ഒഴിവാക്കി ക്രിക്കറ്റ് എന്ന വിനോദത്തെപറ്റി ചിന്തിക്കാന്‍ പറ്റില്ല എന്നാണല്ലോ.
ഏറ്റവും പരസ്യസൗഹൃദപരമായ വിനോദമാണ് ക്രിക്കറ്റ്.
ഇക്കഴിഞ്ഞ ടി.ടി. ലോകകപ്പ് കണ്ടപ്പോള്‍ ഇതിത്തിരി അസഹ്യമായി തോന്നി.
ഓവറിന്റെ അവസാനത്തെ പന്ത് വൈഡ്/നോബാള്‍ ആയാല്‍ അടുത്ത പന്ത് കാണാന്‍ കാഴ്ചക്കാരന് അവകാശമില്ലാത്തതു പോലെ ആണ് ചാനലുകാരുടെ പെരുമാറ്റം!ചാനലുകാരെ സംബന്ധിച്ച് ഓരോ സെക്കന്റും വിലപ്പെട്ടതാണ്.ഒരു ലക്ഷം ആണ് അവര്‍ക്ക് ഒരു സെക്കന്റിന്റെ വില.10 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് ESPN ഉം ശിങ്കിടികളും 10 ലക്ഷം രൂപയാണത്രേ ഇക്കഴിഞ്ഞ ലോകകപ്പ് സമയത്ത് ഈടാക്കിയത്!സാധാരണ 50-50 മാച്ച് നടക്കുമ്പോള്‍ ഈടാക്കിയിരുന്ന 2 ലക്ഷം/സെക്കന്റ് എന്ന നിരക്കിന്റെ സ്ഥാനത്താണ് ഇത്!

പണക്കണക്ക് ചാനലുകാരുടെ കുടുംബകാര്യം.എന്നാല്‍ കളിക്കണക്ക് ടി.വി ക്ക് മുന്‍പിലിരിക്കുന്നവന്റെ വികാരപരമായ പ്രശ്നമാണ്.
അതിനെ മാനിക്കാതെ അവരെ നോക്കി ഇങ്ങനെ കൊഞ്ഞനം കുത്തരുത്.

ക്രിക്കറ്റനെ പുനര്‍നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു:വലിയൊരു പരസ്യചിത്രത്തിന്റെ ഇടവേളകളില്‍ എറിയപ്പെടുന്ന ആറു പന്തുകളുടെ കൂട്ടം.

ക്രിക്കറ്റിനെ പരസ്യഭൂതം പിടികൂടിയതു പോലെ കളിക്കാരേയും ബാധിച്ചിരിക്കുകയാണൊ?
NDTV 24*7 ന്യൂസ് ചാനലില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി നല്ല ഒരു അഭിമുഖം കാണുകയുണ്ടായി.അതിന്റെ അവസാനം, ഇന്റര്‍വ്യൂ ചെയ്യുന്ന മാന്യവനിത സണ്‍ഫീസ്റ്റ് ബിസ്കറ്റിന്റെ (സച്ചിന്‍ അതിന്റെ ബ്രാന്റ് അംബാസിഡര്‍ ആണ്) ഗുണങ്ങളെ സംബന്ധിച്ച് മാസ്റ്റര്‍ ബ്ലാസ്റ്ററോട് ചോദിക്കുന്നു!!ആ ബിസ്കറ്റ് 'മള്‍ട്ടിഗ്രെയ്ന്‍' ആണെന്നും മറ്റും അദ്ദേഹം സുസ്മേരവദനനായി മറുപടിയും നല്‍കുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി!

Friday, May 4, 2007

Public Enemy SON OF A BUSH censored music video



കാണേണ്ടത്....

പൂനെ: എന്‍റ്റെ കാഴ്ചയില്‍ 3


നിര്‍മ്മാണത്തിന്‍റ്റെ ഊക്ക്..!!

ഈ 'പോസ്റ്റ്മോഡേണ്‍ ഡിസൈനുകള്‍' ആദ്യം കണ്ടപ്പോള്‍ ഇവിടത്തെ വല്ല ആചാരമാവും എന്നാണ്‌ ഞാന്‍ കരുതിയത്!

നിര്‍മാണത്തിലെ 'കാര്യക്ഷമത' മൂലം ഉണ്ടാവുന്ന വിള്ളലുകളാണെന്ന് പിന്നെയാണ്‌ മനസ്സിലായത്.







പുലി..




Thursday, April 26, 2007

പൂനെ:എന്‍റ്റെ കാഴ്ചയില്‍ 2


പി.എം.ടി

പൂനെയുടെ മുഖമുദ്രകളിലൊന്നാണ്‌ പി.എം.ടി .(പൂനെ മുനിസിപല്‍ ട്രാന്‍സ്പോര്‍ട്ട്)ഇവിടുത്തെ പൊതുമേഖലാ ബസ് സര്‍വീസ്സ്.പി.എം.ടി.ബസ്സുകള്‍ പൂനെ അടക്കി വാഴുന്നു.അവ പൂനെയുടെ സിരകളിലൂടെ പൊടിപാറിച്ച് പറപറക്കുന്നു.അവ ഒന്നു നിര്‍ത്തുമ്പോള്‍ പിന്നില്‍ ഒരു വാഹനസാഗരം നിശ്ചലമാകുന്നു.

ഇന്നാട്ടില്‍ കാലുകുത്തുന്ന ഓരോ മറുനാടനും (മറാഠി അറിയാത്തവനാണെങ്കില്‍ പ്രത്യേകിച്ചും ) പി.എം.ടി. ബസുകളൊരു പേടിസ്വപ്നമാണ്‌.-അവയിലെ ജീവനക്കാരും .

കൃത്യനിഷ്ഠതയില്ലായ്മ,വൃത്തിയില്ലായ്മ,ജീവനക്കാരുടെ മര്യാദയില്ലാത്ത പെരുമാറ്റം എന്നിവ ആദ്യ യാത്രയില്‍ തന്നെ ഏതൊരുവനും അനുഭവവേദ്യമാകും .(അപവാദങ്ങള്‍ ഇല്ല എന്നല്ല,പക്ഷേ വിരളമാണ്‌)

"സര്‍ക്ക പൂട..സര്‍ക്ക പൂട.."
ടിക് ...ടിക്....
കയ്യിലുള്ള ടിക്കറ്റ് പന്ചിംങ് മെഷീന്‍ ഇടക്കിടക്ക് 'ടിക്കി', 'സര്‍ക്കക്ക് പൂടാന്‍'-അതായത് മുന്നോട്ട് നടക്കാന്‍ - ആജ്ഞാപിക്കുന്ന,എപ്പോഴും രോഷം മുഖത്ത് ഫിറ്റു ചെയ്തു നടക്കുന്ന കണ്ടക്റ്റര്‍മാരാണ്‌ പി.എം .ടി.യിലെ രാജാക്കന്‍മാര്‍ .
കണ്ടക്റ്റര്‍മാര്‍ പൊതുജനങ്ങളുടെ മേല്‍ ഒരു ആധിപത്യ മനോഭാവമാണ്‌ പുലര്‍ത്തുന്നത്.ഇന്നട്ടുകാര്‍ക്ക് കണ്ടക്റ്റര്‍മാരുടെ അവഹേളനകളില്‍ പരിഭവമുണ്ടാവുമെങ്കിലും ആരും പ്രതികരിക്കാറില്ല.'ജീവിക്കാന്‍ തന്നെ സമയം തികയുന്നില്ല,പിന്നെയാണോ ബസുകാരോട് വഴക്കിടുന്നത്' എന്ന മനോഭാവമാന്‌ പലര്‍ക്കും .

പണ്ട്, ജനസാന്ദ്രത ഇത്രയൊന്നുമില്ലാതിരുന്ന കാലത്ത്,പി.എം.ടി തുടങ്ങിയപ്പോള്‍ തീര്‍ച്ചയായും അതിനൊരു പ്രൌഢപ്രഭാവം ഉണ്ടായിരുന്നിരിക്കണം .കാരണം അന്ന് സമ്പന്ന മദ്ധ്യവര്‍ഗ്ഗത്തിന്‍റ്റെ സ്വപനങ്ങള്‍ പോലും മക്സിമം ഒരു സ്കൂട്ടറിലൊതിങ്ങിയിരുന്നുവല്ലോ. പി.എം.ടി കൂടുതല്‍ ടാറ്റാ ബസുകള്‍ നിരത്തിലിറക്കാന്‍ തുടങ്ങിയപ്പോള്‍ കൂടെ ഒരു നിയന്ത്രണവും കൊണ്ടുവന്നു.അതായത് ഫുള്‍സീറ്റിങ്ങിനു ശേഷം നിശ്ചിത എണ്ണം പേരെ മാത്രമേ നില്ക്കാന്‍ അനുവദിക്കൂ.അതും വിരലിലെണ്ണാവുന്നവര്‍.
അതിന്‍റ്റെ ആവശ്യകത എന്തായിരുന്നു എന്ന് മനസ്സിലാകുന്നില്ല.
യാത്രക്കാരെ നിയന്ത്രിക്കന്‍ 'നിയമപരമായി' ബാധ്യസ്ഥരായതു കൊണ്ട് കണ്ടക്റ്റര്‍മാര്‍ പരുഷമായി,ആധിപത്യപരമായി പെരുമാറാന്‍ തുടങ്ങി.പരിധിക്കു ശേഷം ഇടിച്ചു കയറുന്നവരെ ആക്രോശിച്ച് പിടിച്ച് പുറത്തേക്കു തള്ളുമായിരുന്നത്രേ പണ്ട്.
എന്നാല്‍ പൂനെയുടെ ജനസാന്ദ്രതവര്‍ദ്ധിച്ചുവരുന്നത് ട്രാന്‍സ്പോര്‍ട്ടുകാര്‍ അറിയാത്ത ഭാവം നടിച്ചു.ജനങ്ങള്‍ ഇരട്ടിയായപ്പോഴും പഴയ നിയന്ത്രണം തുടര്‍ന്നു പോന്നു.

കാലിയായി പോകുന്ന ബസുകള്‍ .....ഇളിഭ്യരായി വെയിലുകൊണ്ട് നില്ക്കുന്ന ജനങ്ങള്‍ ....

യാത്ര നിഷേധിക്കപ്പെട്ട ജനങ്ങള്‍ കണ്ടക്റ്ററുമായി കശപിശയുണ്ടാക്കുക,രോഷാകുലരായ ചില റൌഡികള്‍ കണ്ടക്റ്ററെ എടുത്തു പെരുമാറുക തുടങ്ങിയ കലാപരിപാടികള്‍ തുടര്‍ക്കഥയായപ്പോള്‍ ആ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റി.
വാതില്‍പടിയുടെ അവസാന പടിയില്‍ നാലു പേര്‍ തൂങ്ങി നിന്നാണ്‌ ഇന്നത്തെ യാത്രകള്‍. പക്ഷേ കണ്ടക്റ്റര്‍മാര്‍ പഴയ പോലെ തന്നെ.
ഡെപ്പോകള്‍ ധാരാളമുണ്ടെങ്കിലും ബസുകള്‍ കഴുകുക വിരളമാണ്.പൂട്ടു കഴിഞ്ഞു പോകുന്ന പോത്തുകളെ പോലെയാണ് പല ബസുകളും.ജനല്‍ചില്ലും കടന്ന് മുകളറ്റം വരെ ചെളി കൊണ്ട് അലംകൃതമായ ബസുകളേയും ഇവിടെ കാണാം .മഴക്കാലത്തെങ്കിലും അവ വൃത്തിയാകുമെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്.പക്ഷേ വാസ്ഥവം മറ്റൊന്നാണ്..മഴക്കാലത്ത് കൂടുതല്‍ ചെളിയാവും ..കാരണം ഇവിടുത്തെ മണ്‌ണ്‌ അത്തരത്തിലുള്ളതാണ്.

ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചമായി വരുന്നുണ്ട്.ബി.ആര്‍.ടി.സിസ്റ്റം (ബസ് റാപിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം) ഭാഗികമായെങ്കിലും സ്ഥാപിച്ചു.അശോക് ലെയ്‌ലാന്‍റ്റിന്‍റ്റെ ലോഡെക്ക് (വൃത്തിയുള്ള) ബസുകള്‍ നിരത്തിലിറക്കി.കൂടുതല്‍ സീറ്റുകള്,കൂടുതല്‍ സ്പെയ്സി.പിന്നെ ബി.ആര്‍.ടി. ജീവനക്കാര്‍ക്ക് നിലവാരമുള്ള ട്രൈനിംഗും കൊടുത്തിട്ടുണ്ട് പി.എം.ടി.
പ്രാരംഭശൂരത്വമായി ഒതുങ്ങാതിരുന്നാല്‍ മതി.

Saturday, April 21, 2007

പൂനെ:എന്‍റ്റെ കാഴ്ചയില്‍ 1


...pune is well known for its quality educational institutions that attract students from far and wide.rightly,therefore,pune is known as modern Thakshashila of india and Oxford of the east.
situated picturesque Sahyadris,160 km south-east of mumbai,pune is the cultural capital of maharashtra.with its moderate climate,excellent ambience for learning,good connectivity with other parts of the country and a vibrant society..

മേലെ പറഞ്ഞത് ഞാന്‍ പഠിക്കുന്ന സ്ഥാപനത്തിന്‍റ്റെ ബ്രോഷറില്‍ നിന്ന് എടുത്ത് ചേര്‍ത്തവയാണ്.കുട്ടികളെ വലയിലാക്കാനുള്ള ഒരു സ്വാശ്രയസ്ഥാപനത്തിന്‍റ്റെ ത്വരയില്‍ നിന്നുയിര്‍കൊണ്ട വാചാടോപങ്ങളായി കണക്കാക്കിയാല്‍ മതി അവയെ.ഒരു കാര്യം സത്യമാണ്‌-ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടിവിടെ.ഈയിടെ ഒരു പത്രത്തില്‍ വായിച്ചു,ഈ നഗരത്തിലെ ഓരോ സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലും ഒരു റെപ്യൂട്ടഡ് വിദ്യാഭ്യാസസ്ഥാപനമുണ്ട്.

കാലാവസ്ഥ നല്ലതു തന്നെ,പക്ഷെ പൊടിയടിച്ച് ആകെപ്പാടെ 'ഹലാക്കിലാവും '!പൊടി ശല്യം ഒരല്പം കൂടുതലാണ്.ഇതു പറഞ്ഞപ്പോള്‍ ,കൊച്ചിയിലെ (അതോ കേരളത്തിന്‍റ്റെയോ?) നാറ്റം സഹിക്കാഞ്ഞ് പൂനെക്ക് വണ്ടികയറിയ കമലാസുറയ്യയെ ഓര്‍മ്മ വരുന്നു.ഇവിടത്തെ പൊടി അവരെ പിന്നേം നാടു കടത്തുമോ ആവോ...!

ഓരോ നഗരത്തിനും പലതും നമ്മോട് സംവദിക്കാനുണ്ടാവും .പൂനെക്ക് എന്താണ്‌ എന്നോട് പറയാനുള്ളത്?ആ സംവാദം എന്‍റ്റെ നഗരക്കാഴ്ച്ചകളായി ഇവിടെ കുറിക്കട്ടെ.ഇത് ആധികാരിക വിവരണങ്ങളൊന്നുമല്ല,വെറും കാഴ്ചകള്‍ മാത്രം.

Sunday, April 15, 2007

കറുമ്പന്‍


ഞാന്‍ ജീവിതത്തിലാദ്യമായി ‘ഉറക്കെ’ ചിന്തിച്ച, മനസ്സ് വിങ്ങിപ്പോട്ടിയ ഒരു സന്ദര്‍ഭം ഇവിടെ സ്മരിക്കട്ടെ.

ഞാന്‍ അപ്പര്‍ പ്രൈമറിയില്‍ പഠിക്കുന്ന കാലം.രണ്ടര കിലോമീറ്റര്‍ ദൂരെയാണ് സ്‌കൂള്‍.
നല്ല ബസ് സൌകര്യമുണ്ട്. സ്‌കൂള്‍ വിട്ടാല്‍ പലപ്പോഴും നടന്നാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്താറുള്ളത്.പ്രത്യേകിച്ച് മഴക്കാലത്ത്.മഴ വേണ്ടുവോളം നനയും.മെറൂണ്‍ പാന്റ് തെറിച്ചു കയറ്റി പാടവരമ്പത്ത് കൂടെ കൂട്ടുകാരൊത്ത് നുണ പറഞ്ഞ് നടക്കും.
വെള്ള അംബാസിഡറും ഒറ്റ മൈനയേയും കണ്ടാലുണ്ടാവാന്‍ പോകുന്ന ഭാഗ്യങ്ങളെപ്പറ്റി!
പിന്നെ കുത്തിയൊഴുകുന്ന വെള്ളച്ചാലുകളില്‍ വേണ്ടുവോളം നിന്ന് കാലുകള്‍ നനയിക്കും.

ഈ ‘വിനോദയാത്രകള്‍’ കഴിഞ്ഞ് ആറരയ്ക്ക് വരെ വീട്ടില്‍ തിരിച്ചെത്തിയ ദിവസങ്ങളുണ്ട്!
പിന്നെ എന്തുണ്ടാവും എന്ന് നിങ്ങള്‍ക്കൂഹിക്കാം.!

അത്തരം യാത്രകളില്‍ ഒപ്പമുള്ള സുഹൃത്തുക്കള്‍ മാറിമറിയും.അങ്ങനെയൊരുനാള്‍ എനിക്ക് കിട്ടിയ സുഹൃത്താണ് അവന്‍,ആ കറുമ്പന്‍.(അവന്റെ പേര് എനിക്കോര്‍മയില്ല,നിഷ്കളങ്കനായിരുന്നു അവന്‍,നല്ല സംസാരവും)
അന്ന് അവനൊരു കറുമ്പനാണെന്ന് തോന്നാന്‍ കാരണം,ഞാനൊരു വെളുമ്പനല്ലെങ്കിലും അവനോളം കറുമ്പനല്ലെന്ന് ഒരു തോന്നല്‍ അന്നുണ്ടായിരുന്നത് കൊണ്ടാണ്!
ഒരു പാട് ദിവസം ഞങ്ങള്‍ സ്‌കൂള്‍ വിട്ട് ഒരുമിച്ച് വന്നിട്ടുണ്ട്. ഒരുപാട് നുണകള്‍ പങ്കിട്ടിട്ടുണ്ട്..

ഒരു ദിവസം സ്കൂള്‍ വിട്ട് വരുമ്പോള്‍ നേരെ ടൌണില്‍ നിന്ന് പാടവരമ്പത്തേക്ക് ഞങ്ങളിറങ്ങി.പിന്നെ കാക്കാത്തോടും കഴിഞ്ഞ് അവരവരുടെ വീടുകള്‍ ലക്ഷ്യം വച്ച് നടക്കുകയായിരുന്നു ഞങ്ങള്‍.എന്റെ വീട്ടില്‍ നിന്ന് പിന്നേയും അരക്കിലോമീറ്ററോളം അകലെയാണ് അവന്റെ വീട്.

"ടാ...ഇന്നു സമരമൊന്നുമുണ്ടായിരുന്നില്ലേടാ..?"
കുറേ തൊഴില്‍‌രഹിത യൌവനങ്ങള്‍ ഒരു അരമതില്‍ കയ്യേറി സമ്മേളിച്ചിരിക്കുകയായിരുന്നു.അതില്‍ എനിക്ക് പരിചയമുള്ള കുറേ ചേട്ടന്മാരും ഉണ്ടായിരുന്നു.അവരുടെ വകയാണ് കമന്റ്.
ഞാന്‍ നോക്കി ചിരിച്ചു.

"ഇതാരാ..നിന്റെ ഫ്രണ്ടാ...?"

"ഏയ്..,അല്ല."
ഞാന്‍ പെട്ടെന്നു പറഞ്ഞു പോയി.!

പറഞ്ഞു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തോ ഒരു കടുത്ത വേദന.
ഞാന്‍ അറിയാതെ അവനെ ഇടങ്കണ്ണിട്ടൊന്നു നോക്കി.ആ മുഖത്തുണ്ടായിരുന്ന ശൂന്യത എന്നെ വല്ലാതെ ഉലച്ചു.
പെട്ടെന്ന് വീടെത്തിയതു കൊണ്ട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് ആ സീനില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു.
എന്തു കൊണ്ട് ഞാനങ്ങനെ പറഞ്ഞു എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.
അപ്പോഴാണ് എന്റെ മനസ്സിലെ ഒരു കറുപ്പിനെ ഞാന്‍ തിരിച്ചറിഞ്ഞത്.
വര്‍ണ്ണ-ജാതി ഭേദങ്ങളെ (അറിഞ്ഞു കൊണ്ടല്ലെങ്കിലും) താലോലിക്കുന്ന ഒരു കറുപ്പ്.

അതിനു ശേഷം വിരളമായേ അവന്‍ എന്റെ കൂടെ വരാറുണ്ടായിരുന്നുള്ളൂ.ഇന്ന് ആ ബാല്യകാലസുഹൃത്ത് എവിടെയാണെന്നറിയില്ല.അവന് എല്ലാ മംഗളങ്ങളും.

Wednesday, April 11, 2007

ഇന്നത്തെ വികസന സങ്കല്പങ്ങള്‍


വികസനം എന്നത് ഒരു ‘ഭയങ്കര’ സംഭവമാകുന്നു.ഒരു ഷങ്കര്‍ ചിത്രത്തിന്റെ അവസാനം മുളച്ചു പൊന്തിവരുന്ന കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കാണിച്ചാണ് ഒരു സംസ്ഥാനത്തിന്റെ വികസനം സൂചിപ്പിച്ചിരിക്കുന്നത്.
ഓര്‍മയില്ലേ..‘മുതല്‍‌വന്‍‘?

ഇന്ന് നമ്മുടെ ചിന്തകളിലും വികസനം അതു തന്നെയാണ്.നമ്മളങ്ങനെയാണ് പഠിച്ചത്/പഠിപ്പിക്കപ്പെട്ടത്.
മണ്ണും,വെള്ളവും,വായുവും വിഷമയമാക്കുന്ന വികസനമാണ് നമുക്ക് ഇപ്പോഴും പഥ്യം

അങ്ങനെ വികസിച്ചു വരുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്നു പോകുന്ന സാധരണക്കാരുണ്ടാവും-ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും ചേരികളിലും.പക്ഷേ അവരെ ആര്‍ക്കു വേണം?വികസനത്തിന്റെ വാര്‍പ്പുമാതൃകകളിലൊന്നും അവരില്ലല്ലോ,അവരുടെ ഉന്നമനവും.
ഈ വികസന മാതൃക തൊഴില്‍ സമൂഹത്തേയും വിഭജിച്ചിരിക്കുന്നു.തൊഴിലുകളില്‍ ചിലത് ഒന്നാം കിട, മറ്റു ചിലത് രണ്ടാം കിട.ഈ സമീകരണങ്ങള്‍ പ്രകാരം കര്‍ഷകരും,അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങളും രണ്ടാംകിടയോ ഇനി അതിനും താഴെ വല്ല ‘കിട’യും ഉണ്ടെങ്കില്‍ അതോ ആണ്.

മുതലാളിത്തത്തിന്റെ ബാക്കിപത്രമാണല്ലോ ഇത്തരം സങ്കല്പങ്ങള്‍.മുതലാളിത്തത്തിന് ബദലുകളില്ലെന്ന് ആഗോളീകരണം അലമുറയിടുന്ന ഇക്കാലത്ത് ഇടത്-വലത് വ്യത്യാസമില്ലാതെ മുഖ്യധാരാ രാഷ്ടീയം ഈ വഴിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതില്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ഭരണവര്‍ഗ്ഗത്തെ ഈ മനോഭാവം നിയന്ത്രിക്കുന്നതു കൊണ്ടാണ് നര്‍മദ,നന്ദിഗ്രാം-സിംഗൂര്‍ പോലുള്ള പ്രശ്നങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്.

ക്രിക്കറ്റ് സം‌പ്രേക്ഷണത്തിന്റെ കാര്യമാണെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്നാട്ടില്‍ ഓര്‍ഡിനന്‍സ് ഇറങ്ങും.എന്നാല്‍ വിദര്‍ഭയിലേയും വയനാട്ടിലേയും കര്‍ഷകര്‍ക്കായി എന്തെങ്കിലും ആശ്വാസ നടപടികള്‍ കൈക്കൊള്ളുന്നത് വര്‍ഷങ്ങള്‍ വച്ചു താമസിപ്പിക്കുകയും ചെയ്യും.മുന്‍‌ഗണനകളില്‍ വന്ന മാറ്റമാണ് ഇതിനു കാരണം.
കാര്‍ഷിക മേഖല കുത്തുപാളയെടുത്ത് നില്‍ക്കുമ്പോഴും ഗവര്‍മെന്റ് ശ്രദ്ധിക്കുന്നത് ഒന്‍പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാനാണ്.സെന്‍സെക്സിന്റെ ഉയര്‍ച്ച താഴ്ചകളിലാണ് രാജ്യത്തിന്റെ ഭാവിയെന്ന് ചില സാമ്പത്തിക വിചക്ഷണന്മാരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.ഇനി ഒന്‍പത് ശതമാനമെന്ന ‘ഹലാക്ക്’ കൈവരിച്ചു എന്ന് കരുതുക,അപ്പോള്‍ ഇന്നാട്ടില്‍ എന്തു സംഭവിക്കും?
ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
സമ്പന്ന-ദരിദ്ര അന്തരം കൂടുതല്‍ വര്‍ദ്ധിക്കുമെന്നേ ഉള്ളൂ.

മനുഷ്യനെ കൊലക്കു കൊടുക്കാത്ത,എല്ലാവരുടേയും ഭക്ഷണവും,സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന വികസന മാതൃകകളുണ്ടെന്ന് അതായത് ആഗോളീകരണത്തിന് ബദലുകളുണ്ടെന്ന് സ്ഥാപിക്കാന്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടല്‍ ആവശ്യമാണ്.

Sunday, March 25, 2007

ടൈംസ് ഓഫ് ഇന്ത്യയില് വന്ന ഒരു വിവാഹപ്പരസ്യം.(വധുവിനെ ആവശ്യമുണ്ട്)
തിവാരി ജാതി.28വയസ്സ്.പ്രമുഖ കമ്പനിയില്‍
ജോലി.സാമ്പത്തിക ഭദ്രതയുള്ള കുടുംബം.എയ്‌ഡ്‌സ് ബാധിതനായ യുവാവിനു,
തിവാരി സമുദായത്തില് പെട്ട സുമുഖിയായ പ്രൊഫഷണല് ജോലിയുള്ള,എച്ച്.ഐ.വി. പോസിറ്റീവ് ആയ യുവതിയെ ആവശ്യമുണ്ട്.

പിന്നാമ്പുറം: ഒരു മഹാരോഗത്തിനു മുന്‍പില് പോലും മുട്ടുമടക്കാത്ത ജാതിക്കോമരങ്ങള്...!
ഈ യോഗ്യതയെല്ലാമുള്ള ഒരാളെ
ഒത്തു കിട്ടിയില്ലെങ്കിലോ...?
(NB:പരസ്യം ആംഗലേയത്തിലായിരുന്നു.)

Saturday, March 24, 2007

ഹൂ.....ഹാ...ഇന്ത്യ....അയ്യോ...എന്‍‌റമ്മോ.....ഇന്ത്യ....

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഊളന്മാരാക്കുന്ന മൂന്ന് സംസ്കാരങ്ങള്‍.......
1.ബി.സി.സി.ഐ
2.പെപ്സി കോള കമ്പനി
3.മന്ദിര ബേദി
NB:ഈ തെരെഞ്ഞെടുപ്പ് തികച്ചും വ്യക്തിപരം ആണ്.അനുകൂലിക്കാം എതിര്‍ക്കാം..
എന്തായലും നിങ്ങളുടെ അഭിപ്രായം അറിയിക്കുക

Thursday, March 22, 2007

സംവരണം എന്ന ഭയങ്കര സംഭവം...!

സംവരണം വേണമെന്നും വേണ്ടെന്നും പറഞ്ഞ് യുവജനങ്ങളടക്കം പൊതുസമൂഹം
ദേശീയതലത്തില്‍ വിഘടിച്ചു നില്‍ക്കുകയാണല്ലോ.ഉന്നത വിദ്യാഭാസസ്ഥാപനങ്ങളില്‍ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതില്‍ ഗവര്‍മെന്റ് ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളുന്നുണ്ട്.എന്നാല്‍ ഹിന്ദി ബെല്‍ട്ടില്‍ നടക്കാന്‍ പോകുന്ന തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഒരു തരം അതിഭാവുകത്വത്തോടെ ഗവര്‍മെന്റ് പ്രചാരണകോലാഹാലങ്ങളില്‍ ഏര്‍പ്പെടുന്നത്.
സംവരണം എന്തിനാണ്?നൂറ്റാണ്ടുകളായി സാമൂഹികമായും,രാഷ്ട്രീയമായും സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെട്ട ശതകോടികളുണ്ട് ഇവിടെ.ഭാരതം നിശ്ചയമായും ഒരു മുതലളിത്തരാജ്യമല്ല. ഇന്നാട്ടിലെ ഓരോ പൌരനും തുല്യപരിഗണന നല്‍കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്.ഉച്ചനീചത്വങ്ങള്‍ കാരണം ആ തുല്യത എത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു കൈസഹായമാണ് സംവരണം.സംവരണ വിരോധികള്‍ എന്താണ് പറയുന്നത്?നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ ആ ചെളിക്കുണ്ടില്‍ തന്നെ കിടക്കട്ടെ എന്നാണോ?
എന്നാല്‍ ഇതിനൊരു മറുപുറമുണ്ട്.സംവരണം വന്നു കഴിഞ്ഞേ ഇനി ഞാന്‍ തലമുടി വെട്ടൂ എന്നും പറഞ്ഞു നടക്കുന്ന ചിലരുണ്ടിവിടെ.അവരോടൊരു ചോദ്യം.ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിലും അത് നീയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാണ് സംവരണത്തിന്റെ പങ്കു പറ്റുന്നത്?ഒരേ എന്‍‌ട്രസ് കോച്ചിങ് സ്ഥാപനത്തില്‍ ഒരേ കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ സൂഹൃത്തുക്കളില്‍ ഒരാള്‍ക്ക് മികച്ച റാങ്ക്,മറ്റൊരാള്‍ക്ക് റാങ്ക് മോശം.എന്നാല്‍ ഉന്നതജാതിക്കാരനായതിനാല്‍ ഒന്നാമന്‍ പിന്തള്ളപ്പെടുകയ്യും സംവരണാനുകൂല്യത്തില്‍ രണ്ടാമന്‍ ലിസ്‌റ്റില്‍ കയറിപ്പറ്റുകയും ചെയ്യുന്ന അവസ്ഥയാണിവിടെ..!!
നൂറ്റാണ്ടുകളായുള്ള അടിച്ചമര്‍ത്തല്‍ മൂലം രണ്ടാമന്റെ ബുദ്‌ധിവികാസം മന്ദഗതിയിലായെന്ന് ഏതെങ്കിലും സംവരണാനുകൂലികള്‍ പറയുമെന്ന് എനിക്ക് തോന്നിന്നില്ല.!
ഇവിടെയാണ് പ്രശ്നത്തിന്റെ കാതല്‍.സംവരണം മര്‍ദ്ദിത വിഭാഗങ്ങള്‍ക്കെന്ന് മുറവിളികൂട്ടുമ്പോഴും അത് ഈ ‘മേല്‍ത്തട്ടുകാര്‍’ അടിച്ചുമാറ്റുന്നതിലുള്ള സുഹൃദ്‌സമുദായങ്ങളുടെ രോഷം സംവരണവിരുദ്‌ധതയായി രൂപം പ്രാപിക്കുന്നുണ്ട്.ഈ രോഷത്തില്‍ എണ്ണയൊഴിച്ച് അതില്‍ നിന്ന് തങ്ങളുടെ നനഞ്ഞ ചൂട്ട് കത്തിക്കാനാണ് സവര്‍ണ,സമ്പന്ന ലോബികള്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
എന്‍‌ട്രന്‍സ് ഒഴിവാക്കി (പൂര്‍ണ്ണമായും അല്ല,aptitude test+ plus two result ആയിരിക്കണം പ്രവേശന മാനദണ്ഡം).വമ്പന്‍ കോച്ചിംഗ് സെന്ററുകളുടെ പരിശീലനം സിദ്‌ധിക്കാതെ തന്നെ എഴൂതാന്‍ സാധിക്കുന്ന(ntse പോലെ),overall talent അളക്കുന്ന ഒന്നായിരിക്കണം aptitude test. entrance-ന്റെ ഗൌരവം നിലനിര്‍‌ത്താന്‍ പൊതുപരീക്ഷയുടെ നിലവാരം ഉയര്‍‌ത്താമല്ലോ.. അതിന് നല്ല കോച്ചിങ് ഗവര്‍മെന്റിന് നല്‍കാമല്ലോ?കേരളത്തെ സംബന്ധിച്ചിടത്തോളം അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളോട് കിടപിടിക്കുന്നതാണ് നമ്മുടെ പൊതുവിദ്യാഭ്യാസം.ഇച്ഛാശക്തിയുള്ള ഒരു ഗവര്‍‌മെന്റ് മാത്രം മതി ഈയൊരു മാറ്റത്തിന്.

Thursday, February 8, 2007

കാശ്മീര്‍:വ്യാജ ഏറ്റുമുട്ടലുകളുടെ സ്വര്‍ഗ്ഗം

കാ‍ശ്മീരില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ വകുപ്പു തലത്തില്‍ അന്വേഷിക്കാന്‍ j&k police തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്.അതിര്‍തിയില്‍ വിന്യസിച്ച സുരക്ഷാസേനകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇത് സഹായിക്കും.
ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത ശതകോടികളുള്ള ഈ മഹാ‍രാജ്യത്ത് വരവിന്‍‌റ്റെ പാതിയും നല്‍കി സുരക്ഷാസേനകളെ തീറ്റിപൊറ്റുന്നത് പാവങ്ങളെ കൊന്ന് ‘കൊടുംഭീകര‘നെന്ന്
മുദ്ര കുത്തി പണവും പ്രശസ്തിയും നേടാനല്ല;രാജ്യത്തെ രക്ഷിക്കാനാണ്-ഭീകരവാദികളില്‍ നിന്നും,
വര്‍ഗീയവാദികളില്‍ നിന്നും..
കാന്താരി

Monday, February 5, 2007

ക്വട്ടേഷനാ‍യ നമഹഃ

മലയാളി വിദ്യാര്‍ത്ഥി സമൂഹത്തില്‍ വ്യാപകമയിക്കൊണ്ടിരിക്കുന്ന പുതിയ ഒരു
പ്രവണതയപ്പറ്റിയണ് ഈ കുറിപ്പ്..
ഇത്രമാത്രം രാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ പ്രതിഷേധങ്ങല്‍/അവയുടെ പേരിലുള്ള അക്രമങ്ങള്‍ ഒരു പുത്തരിയായിരിക്കില്ല.ഇടത്-വലത് ഭേതമില്ലാതെ രാഷ്ട്രീയ ഏഴാംകൂലികള്‍ അത് പ്രോ‍ത്സാഹിപ്പിച്ചു കൊണ്ടുമിരിക്കുന്നു.എന്നാല്‍ മെട്രൊപൊളിറ്റന്‍ മാഫിയ രീതികളില്‍ ഉള്ള സംഘടിത കൊള്ള,കൊല,അക്രമ പ്രവര്‍ത്തനങ്ങള്‍ ഇന്ന് നമ്മുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും വ്യാപകമായിക്കൊണ്ടിരിക്കുന്നു.ഇതിലെ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുത ഇത്തരം സംഘടിത കുറ്റകൃത്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി പങ്കുണ്ട് എന്നതാണ്.
മദ്ധ്യകേരളത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ (ഞാന്‍ അവിടത്തുകാരനാണ്) എടുത്തു പറയേണ്ടത് നിളയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ ആധിപത്യം പുലര്‍ത്തുന്ന മണല്‍ മാഫിയ സംഘങ്ങളാണ്.
സംഘടനാരൂപം പോലും കൈവരിച്ച് ശക്തി പ്രാപിച്ചു വരികയാ‍ണിവര്‍.
മണല്‍ മേഖല മാത്രമല്ല നഗരങ്ങളില്‍ കണ്ടുവന്നിരുന്നതു പോലെ നിക്ഷിപ്തതാത്പര്യക്കാരായ വ്യക്തികളുടെ സംഘങ്ങളുമുണ്ട് ഇപ്പോള്‍.ഭൂതകാലത്തിലെ വിവിധ വിപ്ലവനേതാക്കളുടെ പേരിലാണ് അവര്‍ സംഘടിച്ചിരിക്കുന്നത് എന്നത് ഒരു വിരോധാഭാസമായിരിക്കുന്നു!ഇത്തരം സംഘങ്ങളില്‍ ധാരാളം വിദ്ധ്യാര്‍ത്ഥികള്‍ -‌പ്ലസ് ടു,കോളേജ്കാര്‍ പ്രധാനമായും‌-റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്.
ഒരു വിദ്ധ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നു വന്ന എനിക്ക് പറയാന്‍ കഴിയും അക്രമപ്രവര്‍ത്തനങ്ങ‍ള്‍ക്ക്
എന്തുമാ‍ത്രം ഹീറോ പരിവേഷം അവര്‍(നമ്മള്‍?) നല്‍കുന്നുണ്ടെന്ന്.ഇത്തരം അക്രമികള്‍ക്ക് നമ്മുടെ വിപ്ലവ,വിപ്ലവേതര,മതാധിഷ്ഠിത വിദ്ധ്യാര്‍ത്ഥി സംഘടനകളിലെ ‘സമര’പാരമ്പര്യവുമുണ്ട്!
ആ ‘പ്രവര്‍ത്തന മൂലധനം’ ഉപയോഗിച്ചാണ് ഇവര്‍ ഒരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്നത്.
ഞാന്‍ ഒരു ന്യൂനപക്ഷത്തിന്‍‌ടെ കാര്യമായിരിക്കാം പറയുന്നത്,പക്ഷെ ബാക്കിയുള്ള ഭൂരിപക്ഷം ഈ പ്രവണതയെ എതിര്‍ക്കുന്നില്ല എന്നതാണ് പ്രശ്നം.

ഒരു നിഷ്കളങ്കമായ ചോദ്യം:എന്നു മുതലാണ് നമ്മുടെ മാതാപിതാക്കള്‍ക്ക്/അദ്ധ്യാപകര്‍ക്ക് തങ്ങളുടെ മക്കളില്‍,ശിഷ്യരില്‍ ഉള്ള സ്വാധീനം നഷ്ടപ്പെട്ടത്?
-കാന്താരി

ബൂലോകം:പുതിയ പോസ്റ്റുകള്‍